വികസനം അവഗണനയില്
ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യ ഘടകം സമാധാനവും സൗഹാർദവുമാണ്. തൃപ്തികരമായ ക്രമസമാധാനനില നിക്ഷേപാനുകൂല അന്തരീക്ഷമുണ്ടാക്കും. കാര്യക്ഷമമായ ഭരണമില്ലാത്തിടത്തു പണം മുടക്കാൻ ആരും തയാറാവില്ല. വേറെ ഘടകങ്ങളുമുണ്ട്. വികസനത്തിന് അനുകൂലമായ സാഹചര്യമുണ്ടാവുക എന്നതാണ് അടിസ്ഥാന കാര്യം. അതുകൊണ്ടാണു ചിലപ്പോൾ നടപടിക്രമങ്ങൾ മറികടന്നും മികച്ച സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സംസ്ഥാന സർക്കാരുകൾ തയാറാകുന്നത്. വ്യവസായ നിക്ഷേപകരെ ആകർഷിക്കാൻ പല സർക്കാരുകളും മത്സരിക്കുന്പോൾ കേരളം പോലൊരു സംസ്ഥാനം ഇവിടെ ശരിയായ അന്തരീക്ഷമുണ്ടെന്ന് ഉറപ്പുവരുത്തുകയും സംസ്ഥാനം നിക്ഷേപത്തിന് അനുകൂലമല്ലെന്ന ദീർഘകാലമായുള്ള ധാരണ തിരുത്തുകയും ചെയ്യേണ്ടതുണ്ട്.
നിർഭാഗ്യവശാൽ, കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങൾ വികസനത്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്ന് ആണയിടാറുണ്ടെങ്കിലും നിക്ഷേപകരെ ഇങ്ങോട്ട് ആകർഷിക്കാനോ വ്യവസായ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനോ കാര്യമായ ഒരു ശ്രമവും നടത്താറില്ല. സമരങ്ങൾ, ഘെരാവോകൾ, യൂണിയൻ വൈരാഗ്യങ്ങൾ, സംഘട്ടനങ്ങൾ, അക്രമം എന്നിവയുടെയെല്ലാം പേരിലാണു സംസ്ഥാനം മുന്പ് അറിയപ്പെട്ടിരുന്നത്. വ്യവസായ നിക്ഷേപകരെ സംസ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനു തൊഴിലാളികൾ പഴികേട്ടിരുന്നു. ഇവിടെ ഓഫീസുകളും ഫാക്ടറികളും ആരംഭിക്കുന്നതിനു മുന്പുതന്നെ യൂണിയൻ ഉണ്ടാകും എന്നൊരു ഫലിതം പോലുമുണ്ട്. നിർദിഷ്ട ഫാക്ടറിയുടെ മുന്പിൽ യൂണിയനുകളുടെ കൊടി സ്ഥാപിക്കും. ഇന്റർവ്യൂവും നിയമനവും ആരംഭിക്കുന്നതിനു മുന്പുതന്നെ യൂണിയൻകാർ തങ്ങൾക്കിഷ്ടപ്പെട്ടവരെ നിയമിക്കും. സ്വാഭാവികമായും ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് അകന്നുനിൽക്കാൻ വ്യവസായ നിക്ഷേപകർ തീരുമാനിക്കും. സ്വന്തം പണം കളഞ്ഞുകുളിക്കാൻ ആരും തയാറാകില്ലല്ലോ.
സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള രണ്ടു മൂന്നു പതിറ്റാണ്ടുകളിൽ കേരളം തൊഴിൽദിനങ്ങൾ പാഴാക്കുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു. ഇവിടെ സമരങ്ങൾമൂലം ഒരു വർഷം എത്ര കോടി രൂപയുടെ നഷ്ടമാണുണ്ടാവുക എന്നതിന്റെ കണക്കുകൾ അവതരിപ്പിക്കാൻ യൂണിയൻവിരുദ്ധ ലോബികൾ മത്സരിച്ചു. ഏറ്റവും കൂടുതൽ മനുഷ്യദിനങ്ങൾ നഷ്ടപ്പെടുത്തുന്ന സംസ്ഥാനമെന്ന റിക്കാർഡ് കേരളത്തിന്റെ പേരിൽ ഗിന്നസ് ബുക്കുകാർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അതേതായാലും നല്ല ബഹുമതി ഒന്നുമല്ലല്ലോ.
രാഷ്ട്രീയ അസ്ഥിരതയുടെ പേരിലും കേരളം ചീത്തപ്പേരു കേട്ടിരുന്നു. അതുകൊണ്ടു പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും വ്യവസായ നിക്ഷേപത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സംസ്ഥാനം എന്നൊരു വിലയിരുത്തൽ കേരളത്തെക്കുറിച്ചുണ്ടായി. തൊഴിലവസരങ്ങൾ സംസ്ഥാനത്തിനു പുറത്തുമാത്രമാണു ലഭ്യമായിരുന്നത് ഒന്നുകിൽ ഇതര സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ രാജ്യത്തിനു വെളിയിലോ. വിദ്യാസന്പന്നരായ കേരളീയർക്കു തങ്ങളുടെയും തങ്ങളുടെ വേണ്ടപ്പെട്ടവരുടെയും നിലനിൽപ്പിനായി തങ്ങളുടെ ജന്മനാട്ടിൽനിന്നു പുറത്തേക്കുപോവുകയല്ലാതെ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാര്യങ്ങൾ മാറിയിട്ടുണ്ട്. പ്രത്യാഘാതങ്ങളെപ്പറ്റി മനസിലാക്കിയതുകൊണ്ടാവും ദീർഘകാല സമരങ്ങളിൽനിന്നും മിന്നൽപണിമുടക്കിൽനിന്നും ഘൊരാവോകളിൽനിന്നും യൂണിയൻ വഴക്കുകളിൽനിന്നും മാറിനിൽക്കാൻ തൊഴിലാളികൾ ശ്രദ്ധിച്ചു. ഒരു പരിവർത്തനമുണ്ടായി. സമരങ്ങൾ, രാഷ്ട്രീയ പാർട്ടികളും മറ്റും നടത്തുന്ന ഹർത്താലുകളും ബന്ദുകളുമായി മാറി. ചില ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയ നേതാക്കളും മുതലാളിമാരുടെയും വന്പന്മാരുടെയും ജീവിതശൈലിയിലേക്കു മാറി. ട്രേഡ് യൂണിയനുകളുടെയും വ്യവസായ മേധാവികളുടെയും താത്പര്യങ്ങൾ പരസ്പരം സംരക്ഷിക്കുന്നതിന് ഹർത്താലുകളും ബന്ദുകളും സമരങ്ങളും പ്രഖ്യാപിക്കുന്ന സ്ഥിതി വന്നു.
ഇന്നു ബന്ദുകളും ഹർത്താലുകളും കേരള ജീവിതത്തിലെ സാധാരണ സംഭവങ്ങളാണ്. മുൻകൂർ നോട്ടീസ് നൽകിയും അല്ലാതെയും പ്രഖ്യാപിക്കുന്ന സംസ്ഥാന ബന്ദുകളും ജില്ലാ ബന്ദുകളും താലൂക്ക് ബന്ദുകളുമുണ്ട്. ആർക്കും ബന്ദ് പ്രഖ്യാപിക്കാം വെറും ഒരു ഡസൻ ആളുകൾ അനുയായികളായുള്ളവർക്കുപോലും. ഒരേയൊരു കാര്യം അക്രമം ഉണ്ടാകുമെന്ന ഭയം ജനിപ്പിക്കണമെന്നതാണ് . എങ്കിലേ ജനജീവിതം സ്തംഭിക്കൂ.
വിവാഹങ്ങളെയും ടൂറിസ്റ്റുകളുടെ സഞ്ചാരത്തെയും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനെയുമെല്ലാം ബന്ദുകൾ ബാധിക്കുന്നു. പരീക്ഷകൾ, ഇന്റർവ്യൂകൾ, ഇന്ത്യയിലും പുറത്തുമുള്ള ജോലിസ്ഥലങ്ങളിലേക്കു മടങ്ങിപ്പോക്ക് ഇവയെല്ലാം തടസപ്പെടുന്നു. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്റെ അളവ്, അക്രമത്തിന്റെ തോത്, വാഹനങ്ങൾ കത്തിച്ചതിന്റെ എണ്ണം, എത്ര സ്ഥാപനങ്ങൾ അടച്ചിട്ടു, എത്ര ട്രെയിനുകൾ റദ്ദാക്കി എന്നതൊക്കെ നോക്കിയാണു നേതാക്കൾ ബന്ദിന്റെ വിജയം വിലയിരുത്തുന്നത്. ഓരോ വർഷത്തെയും കണക്കെടുത്താൽ കേരളത്തിന് ഇങ്ങനെ ദശലക്ഷങ്ങളുടെ തൊഴിൽ നഷ്ടമുണ്ടായിട്ടുണ്ടാവും. ഉത്പാദന നഷ്ടം ഉണ്ടാകുന്നതും ഷെഡ്യൂളനുസരിച്ചു ജോലികൾ പൂർത്തിയാക്കാൻ കഴിയാത്തതുമായ ഒരു സ്ഥലത്ത് മൂലധന നിക്ഷേപത്തിന് ആരും തയാറാവില്ല.
കഴിഞ്ഞ ഒരു വർഷമുണ്ടായ രാഷ്ട്രീയ അക്രമങ്ങളും അതേത്തുടർന്നുള്ള ഹർത്താലുകളും ബന്ദുകളും ഇതോടുചേർത്തു വായിക്കണം. സിപിഎമ്മും ബിജെപിയും പരസ്പരം അനുയായികളെ കൊന്നൊടുക്കി. ഇരുകൂട്ടരും ഇതിന് ഉത്തരവാദികളാണ്. ചിലപ്പോൾ അളവിൽ വ്യത്യാസമുണ്ടാവാം എന്നുമാത്രം. ഓരോ കൊലപാതകത്തിനും പിന്നാലെ ബന്ദ് (പ്രാദേശികമായോ സംസ്ഥാന വ്യാപകമായോ) ആഹ്വാനം ചെയ്യുന്നു. ജനജീവിതം സ്തംഭിക്കുന്നു. ബന്ദിലെ അക്രമങ്ങളുടെ ഭാഗമായി അനുയായികൾ പരസ്പരം ഏറ്റുമുട്ടുകയും പൊതുമുതൽ നശിപ്പിക്കുകയും പാർട്ടി ഓഫീസുകൾ ആക്രമിക്കുകയും ചെയ്യുന്നു. പ്രകടനങ്ങൾക്കിടയിലോ മറ്റോ പെട്ടുപോകുന്ന നിരപരാധികൾക്കും ചിലപ്പോൾ പരിക്കേൽക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, കൊല്ലപ്പെടുന്നതെല്ലാം പാർട്ടി അനുയായികളാണ്, നേതാക്കളല്ല എന്നതാണ്.
ഇതിനുപുറമേ കേന്ദ്രനയങ്ങൾക്കെതിരേ പ്രഖ്യാപിക്കുന്ന എല്ലാ ദേശീയ ബന്ദുകളും വിജയിപ്പിച്ച ചരിത്രവും കേരളത്തിനുണ്ട്. നേരത്തെ സാമ്രാജ്യത്വ ശക്തികളുടെ നയങ്ങൾക്കെതിരേ ബന്ദ് പ്രഖ്യാപിച്ച ചരിത്രവുമുണ്ട്.
എന്നാൽ, അടുത്തയിടെ സിപിഎമ്മിന്റെയും സംഘപരിവാറിന്റെയും പ്രവർത്തകരുടെ തുടർച്ചയായുള്ള കൊലപാതകങ്ങൾ സ്ഥിതിഗതികൾ അപകടകരമായ ഒരു സ്ഥിതിയിലെത്തിച്ചിട്ടുണ്ട്. തുടരെത്തുടരെയുള്ള ഈ കൊലപാതകങ്ങൾ കൂടുതൽ അക്രമങ്ങൾക്കു വഴിമരുന്നിടുന്നു. സംസ്ഥാന പോലീസിന് അതു നിയന്ത്രിക്കാൻ കഴിയുന്നില്ല. പരസ്പരമുള്ള അവിശ്വാസം കൂടുന്നതു മൂലം അന്തരീക്ഷം കലുഷിതമാവുന്നു. സ്വാശ്രയ പ്രഫഷണൽ കോളജ് മാനേജ്മെന്റ് ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ക്രിമിനൽ കേസുകൾ ഫലപ്രദമായി അന്വേഷിക്കുന്നതിൽ വന്ന പരാജയം സംശയത്തിന്റെ സൂചിമുന എൽഡിഎഫ് നേതാക്കളിലേക്കും സ്വാധീനശക്തിയുള്ളവരും പോലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്കും നീളാൻ ഇടയാക്കിയിട്ടുണ്ട്.
മന്ത്രിമാരുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ, സിപിഎം സിപിഐ നേതാക്കൾ തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നത, ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തലപ്പത്തുള്ള ഭിന്നതകൾ ഇത്യാദി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തിരക്കിലാണു സംസ്ഥാന സർക്കാർ. ഇതുമൂലം വികസന സംബന്ധമായ വിഷയങ്ങൾ അവഗണിക്കപ്പെടുന്നു. ഇതും മൂലധന നിക്ഷേപകരുടെ വിശ്വാസം ഇല്ലാതാക്കുന്നുണ്ട്. എങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ നാശം വരുത്തിയത്.
വികസനത്തെക്കുറിച്ചു എപ്പോഴും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മും ബിജെപിയുമാണ് ഇവിടെ മുഖ്യപ്രതികൾ. സംസ്ഥാന സർക്കാരിനെ നയിക്കുന്ന സിപിഎമ്മിന്റെ മുഖ്യ ഉത്തരവാദിത്വം എടുത്തു പറയേണ്ടതുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വത്തിനുള്ള രോഷം പലതവണ ശക്തമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്.
രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നതും പരിചയക്കുറവും സങ്കുചിത സമീപനവും മൂലം സംസ്ഥാന സർക്കാർ മറ്റു വിഷയങ്ങളിൽ ശ്രദ്ധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സംസ്ഥാനത്തിന്റെ വികസനമായിരിക്കും ഇതിന്റെ മുഖ്യ ഇര. അത് എന്നെന്നേക്കുമായി അവഗണിക്കപ്പെടുന്ന സ്ഥിതിയിലേക്കു പിന്തള്ളപ്പെടും.
Comments
Post a Comment