തീരദേശ മത്സ്യത്തൊഴിലാളികള് ദുരിതത്തില്
നമ്മുടെ തീരപ്രദേശത്തു കടലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പാവപ്പെട്ടവരായ കുറെ മനുഷ്യരെ മറ്റുള്ളവരാരും-സർക്കാരും- ശ്രദ്ധിക്കുന്നില്ല. എന്നാൽ, അപകടസാധ്യതകൾ നിറഞ്ഞ കടലിൽനിന്ന് അവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾ കേരളീയരിൽ നല്ലൊരു ഭാഗത്തിനും ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ്. സുനാമി വരുന്പോഴോ മൺസൂൺ കാലത്തു കടൽക്ഷോഭം രൂക്ഷമാകുന്പോഴോ ട്രോളിംഗ് നിരോധനകാലത്തോ മാത്രമാണു മത്സ്യത്തൊഴിലാളിവർഗം വാർത്തയിൽ വരുന്നത്. നിരന്തരം പ്രതികൂല സാഹചര്യങ്ങളോടു പോരാടി കഴിഞ്ഞുകൂടുന്ന ഈ തൊഴിലാളികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ തിരിനാളം തെളിക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുകയാണ്. 47 ദിവസം നീണ്ടുനിൽക്കുന്ന ഈ നിരോധനകാലത്തു തീരദേശവാസികൾക്കു വലിയ തോതിൽ സർക്കാർ സഹായം ആവശ്യമാണ്.
കേരളതീരത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പലതും അതീവ ഗുരുതരമത്രേ. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്കു വിദേശകപ്പലുകൾ കൊലയാളികളായി മാറുന്നു. ഇറ്റാലിയൻ ചരക്കുകപ്പലിലെ മറീനുകൾ രണ്ടു മലയാളി മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ മാറ്റൊലി ഇനിയും അടങ്ങിയിട്ടില്ല. ഈ സംഭവത്തിനു പിന്നാലെയാണു സിംഗപ്പൂരിൽനിന്നുള്ള കപ്പൽ ചേർത്തലയ്ക്കടുത്തു മത്സ്യബന്ധന ബോട്ടിലിടിച്ച് അഞ്ചു തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇപ്പോഴിതാ പാനമയിൽ രജിസ്റ്റർ ചെയ്ത ആംബർ എൽ എന്ന കപ്പൽ കേരളതീരത്തു കടലിൽ നങ്കൂരമിട്ടു കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിലിടിച്ചു രണ്ടു പേർക്കു ജീവൻ നഷ്ടമായി. ഒരാളെ കാണാതാവുകയും ചെയ്തു.
കുറെ വർഷങ്ങളായി കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. മത്സ്യസന്പത്തിന്റെ ശോഷണമാണു പ്രധാന പ്രശ്നം. തീരക്കടലിൽ വലിയ തോതിൽ മത്സ്യസന്പത്തു കുറഞ്ഞിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളാണു പ്രധാന കാരണം. ഓരോ വർഷവും ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നുണ്ടെങ്കിലും നിരോധനമില്ലാത്ത മാസങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ ട്രോളിംഗ് നടക്കുന്നതു മത്സ്യസന്പത്തിന്റെ ശോഷണത്തിനു കാരണമാകുന്നുണ്ട്. ശാസ്ത്രീയമായ ട്രോളിംഗ് നിയന്ത്രണം എല്ലാക്കാലത്തും ആവശ്യമാണ്. എന്നാൽ ഇതു തടയാൻ ശക്തമായ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ട്. കിട്ടുന്നതെല്ലാം പെട്ടെന്നു വാരിയെടുത്തു പരമാവധി ലാഭം ഉണ്ടാക്കുക എന്ന മനോഭാവം കടലിനോടു സ്വീകരിക്കുന്നത് അപകടകരമാണ്. മത്സ്യങ്ങളുടെ പ്രജനനപ്രക്രിയയ്ക്കു തടസമുണ്ടാക്കുന്നതു മത്സ്യസന്പത്തിന്റെ ശോഷണം വളരെ വേഗത്തിലാക്കും.
കടലാക്രമണമാണു തീരദേശവാസികൾ മഴക്കാലത്തു നേരിടുന്ന ഗുരുതരമായ ഒരു പ്രശ്നം. ഇത്തവണ മഴ തുടങ്ങിയിട്ടു ദിവസങ്ങളേ ആയുള്ളുവെങ്കിലും ഇതിനകം തീരപ്രദേശത്തു പലേടത്തും വീടുകൾ കടലെടുത്തു. കടൽഭിത്തി നിർമാണത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും നാശങ്ങൾ ഭാഗികമായേ തടയാൻ കഴിയുന്നുള്ളൂ. ഇപ്പോൾ ഒരു കിലോമീറ്റർ കടൽഭിത്തി നിർമാണത്തിനു മൂന്നു കോടി രൂപയെങ്കിലും ചെലവാകും.
തീരദേശത്തുള്ളവരുടെ പുനരധിവാസത്തിനു സർക്കാർ കൂടുതൽ പരിഗണന നൽകേണ്ടതാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു ഫ്ലാറ്റ് നിർമിച്ചു നൽകുന്നതുപോലുള്ള അപ്രായോഗിക ആശയങ്ങൾ മാറ്റിവച്ച്, തീരത്തുനിന്ന് അല്പം ഉള്ളിലേക്കു മാറി ഓരോ കുടുംബത്തിനും ചെറിയൊരു സ്ഥലവും വീടും നൽകിയാൽ ആ കുടുംബങ്ങൾ കടലാക്രമണത്തിൽനിന്നു രക്ഷനേടുകയുംഅവർക്കു തങ്ങളുടെ തൊഴിലിൽ തടസമില്ലാതെ ഏർപ്പെടാനുള്ള സൗകര്യം ലഭിക്കുകയും ചെയ്യും. വലയും മറ്റു മത്സ്യബന്ധനോപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം വേണ്ടതുകൊണ്ടാണ് അവർ തീരത്തുതന്നെ കഴിഞ്ഞുകൂടുന്നത്. പ്രാഥമിക സൗകര്യങ്ങൾപോലും ലഭ്യമല്ലാത്ത എത്രയോ കുടുംബങ്ങൾ നമ്മുടെ തീരദേശത്തുണ്ട്. തീരത്ത് സ്വൈരവിഹാരം നടത്തുന്ന നായ്ക്കൾ വിഴിഞ്ഞം പുല്ലുവിളയിൽ സിൽവമ്മ എന്ന സ്ത്രീയെയും ജോസ്ക്ലിൻ എന്ന മത്സ്യത്തൊഴിലാളിയെയും കടിച്ചുകീറിക്കൊന്നതു മറക്കാറായിട്ടില്ല.
കടൽക്ഷോഭത്തെ ഇപ്പോഴും പ്രകൃതിദുരന്തത്തിന്റെ പട്ടികയിൽ പെടുത്താത്തതു സർക്കാർ സഹായങ്ങൾ പരിമിതപ്പെടുന്നതിനു കാരണമാകുന്നു. തീരമേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള നടപടികളും തീരദേശത്തിന്റെ മക്കൾക്കു ഗതിമുട്ടാതിരിക്കാനുള്ള പദ്ധതികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
ട്രോളിംഗ് നിരോധനം നിലവിൽവരുന്നതോടെ തീരവാസികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കാൻ അവർക്കു പ്രത്യേക സഹായങ്ങൾ നൽകണം. സഹായങ്ങൾക്കുവേണ്ടി മുറവിളി ഉയരാൻ കാത്തിരിക്കരുത്. പ്രഖ്യാപിച്ച സൗജന്യ റേഷനും മറ്റും കൃത്യമായി നൽകണം. മത്സ്യപ്രജനനകാലത്തു മത്സ്യസന്പത്തു സംരക്ഷിക്കാനാണു ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ ഈ ലക്ഷ്യം നേടാൻ സാധിക്കുന്നുണ്ടോ എന്നു ശാസ്ത്രീയമായി വിലയിരുത്തണം.
മത്സ്യസന്പത്തിൽ ഗണ്യമായ ഇടിവുണ്ടായിട്ടും ജൈവവൈവിധ്യത്തിൽ നമ്മുടെ തീരക്കടൽ ഇപ്പോഴും സന്പന്നമാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കടലിലേക്കൊഴുകിയെത്തുന്നതു തീരപരിസ്ഥിതിക്കുളവാക്കുന്ന ക്ഷതം കുറച്ചൊന്നുമല്ല. തൊഴിലുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾക്കു നടുവിൽ കഴിയുന്ന മത്സ്യബന്ധനത്തൊഴിലാളികൾക്കു വിദേശ കപ്പലുകൾ പതിവായി ഭീഷണിയാവുകകൂടി ചെയ്താലോ?
തോപ്പുംപടിയിൽനിന്നു പുറപ്പെട്ട കാർമൽ മാതാ എന്ന ബോട്ട് കഴിഞ്ഞ ദിവസം തീരക്കടലിൽ നങ്കൂരമിട്ടു കിടക്കുന്പോഴാണു പാനമയുടെ ആംബർ എൽ എന്ന കപ്പൽ അതിനെ ഇടിച്ചു തകർത്തത്. മരിച്ച മൂന്നു പേരിൽ രണ്ടു പേർ ആസാം സ്വദേശികളാണ്. കേരളത്തിലെ മത്സ്യബന്ധനമേഖലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയുണ്ട് എന്നതിനർഥം ദുരിതപൂർണമായ ഈ തൊഴിലിൽനിന്നു സ്വദേശികൾ അകലുന്നുവെന്നാണ്. ഒരുതരത്തിലും ജീവിതത്തിനു സുരക്ഷിതത്വമില്ലാത്ത ഒരു തൊഴിലിൽ എങ്ങനെയാണു പിടിച്ചുനിൽക്കാനാവുക? ഇത്തരം മേഖലകളിൽനിന്നുള്ള കേരളീയരുടെ പിന്മാറ്റം സംസ്ഥാനത്തിന്റെ തൊഴിൽ, സാന്പത്തിക മേഖലകളെ കാര്യമായി ബാധിക്കും. മത്സ്യബന്ധനമേഖലയെ തകർച്ചയിൽനിന്നു രക്ഷപ്പെടുത്താനുള്ള ശ്രമം നാളത്തേക്കു മാറ്റിവയ്ക്കാവുന്നതല്ല. അലംഭാവം വളരെ അപകടകരമായിത്തീരാവുന്ന മേഖലയാണിത്.
Comments
Post a Comment