സംസ്ഥാന സര്‍ക്കാരിന്റ ഒരുവര്‍ഷം
ഒരുവര്‍ഷംകൊണ്ടു കേരളത്തെ മദ്യത്തിൽ മുക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നതാണു പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ദേശീയ പാതയോരത്തെ ബാറുകൾ തുറന്നതിനു കോടതിയിൽ നിന്നു കനത്ത പ്രഹരമാണു ലഭിച്ചത്. ഇപ്പോൾ ഇതാ എല്ലാ ബാറുകളും തുറന്നുകൊണ്ടു കേരളത്തെ മദ്യത്തിൽ മുക്കാനുള്ള തീരുമാനത്തിന് ഇടതുമുന്നണിയും ഇടതു സർക്കാരും പച്ചക്കൊടി വീശിയിരിക്കുന്നു. യുഡിഎഫിന്റെ മദ്യനയത്തിൽ വെള്ളം ചേർക്കില്ലെന്നു തെരഞ്ഞെടുപ്പിൽ ആണയിട്ട് പറഞ്ഞു വോട്ടു നേടിയവർ ഒരു വർഷത്തിനുള്ളിൽ ഏറ്റവും വലിയ വിശ്വാസവഞ്ചനയാണു കാട്ടിയത്.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു വർഷംകൊണ്ട് ഇത്രമാത്രം അഴുകിയ മറ്റൊരു ഭരണം ഉണ്ടായിട്ടില്ല. കോട്ടങ്ങൾ പറയാൻ കൈയുംകണക്കുമില്ല. രൂക്ഷമായ വിലക്കയറ്റം, കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടം, റേഷൻ സാധനങ്ങൾപോലും ലഭ്യമല്ലാത്ത അവസ്ഥ, തകർന്നടിഞ്ഞ ക്രമസമാധാനം, മടങ്ങിവന്ന കൊലപാതക രാഷ്ട്രീയം, ഇഴഞ്ഞുനീങ്ങുന്ന ഭരണം, വ്യാപകമായ ഭൂമി കൈയേറ്റം ഇതൊക്കെയാണു കേരളത്തിൽ ഒരു വർഷത്തിനിടയിൽ സംഭവിച്ചത്. ചുറ്റിലും ഉപദേശകരാണെങ്കിലും ഒന്നും ശരിയാകുന്നില്ല. മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാർ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് പരിശോധിച്ചാൽ മതി ഈ സർക്കാരിന്റെ പൊള്ളത്തരം വ്യക്തമാകാൻ. യുഡിഎഫ് സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയാണു ബഹുഭൂരിപക്ഷവും. അവ മിക്കതും ഇപ്പോൾ ഇഴഞ്ഞുനീങ്ങുകയാണ്. പലതും പേരുമാറ്റി സ്വന്തമാക്കിയിരിക്കുന്നു.
പെൻഷൻകാരുടെ ചിരി
ക്ഷേമപെൻഷൻ കൊടുത്തപ്പോൾ പാവപ്പെട്ടവരുടെ മുഖത്തുവിരിഞ്ഞ ചിരിയാണു തനിക്ക് ഏറ്റവും സന്തോഷം പകർന്നതെന്നു മുഖ്യമന്ത്രി പറയുന്നു. എന്നാൽ, അതിന്റെ ക്രെഡിറ്റ് യുഡിഎഫിനാണ്. 2011ൽ ക്ഷേമപെൻഷൻകാരുടെ എണ്ണം 12.90 ലക്ഷം ആയിരുന്നു. 2016ൽ അത് 34.43 ലക്ഷമായി. എൽഡിഎഫ് 200611ൽ നല്‍കിയത് 592 കോടി രൂപ. യുഡിഎഫ് 20112016ൽ നല്‍കിയത് 3016 കോടി. ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതും യുഡിഎഫ്. എന്നാൽ, ഇപ്പോഴും ആധാർ ലിങ്ക് ചെയ്യപ്പെടാത്തവർക്കും കുടുംബശ്രീ സർവെ പ്രകാരം ശിപാർശ ചെയ്യപ്പെടാത്തവർക്കും ക്ഷേമപെൻഷൻ നല്‍കുന്നില്ല.
2011ൽ 300 രൂപയായിരുന്നു പെൻഷൻ തുക. യുഡിഎഫ് അത് 600, 800, 1100, 1200 രൂപ സ്ലാബുകളാക്കി വർധിപ്പിച്ചു. ഈ സർക്കാർ അതിലെ ഉയർന്ന സ്ലാബ് എടുത്തു കളഞ്ഞ് എല്ലാവർക്കും 1100 രൂപയാക്കി. ഏറ്റവും കൂടുതൽ ഡിസെബിലിറ്റി ഉള്ളവർക്കാണ് 1200 രൂപ പെൻഷൻ നല്‍കിയിരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ ക്ഷേമപെൻഷൻ കുടിശികയാണ്.
ക്ഷേമപദ്ധതികൾ
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന സ്നേഹപൂർവം (300, 500, 700 രൂപ) പദ്ധതി, കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ആശ്വാസകിരണം (525 രൂപ) പദ്ധതി, കിഡ്നി, ലിവർ പ്ലാന്റേഷൻ നടത്തിയ രോഗികളെ സംരക്ഷിക്കുന്ന സമാശ്വാസം (1200 രൂപ) പദ്ധതി എന്നിവയിൽ പ്രതിമാസം നല്കിക്കൊണ്ടിരുന്ന സാന്പത്തിക സഹായം മുടങ്ങി. ജനുവരി മുതൽ ആർക്കും ലഭിച്ചിട്ടില്ല. സ്നേഹപൂർവം പദ്ധതിയിൽ ഒരു വർഷത്തെ സഹായം സ്കൂൾ തുറക്കുന്പോൾ ഒരുമിച്ചു നല്‍കേണ്ടതാണ്.
ഈ സർക്കാർ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയത് 71 പേർക്ക്. യുഡിഎഫ് സർക്കാർ മേയ് മാസം അനുവദിച്ചതു കൂടി ഉൾപ്പെടുത്തിയാൽ 107 പേർക്ക്. യുഡിഎഫ് സർക്കാർ നാലു വർഷംകൊണ്ടു 645 കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എല്ലാ ജില്ലകളിലും ഇംപ്ലാന്റേഷൻ സെന്റർ തുടങ്ങണമെന്ന തീരുമാനം ഇപ്പോൾ പൊടിപിടിച്ചു കിടക്കുന്നു. കോക്ലിയർ ഉപകരണത്തിന്റെ വാറന്റി കഴിഞ്ഞവർക്കും ഉപകരണം തകരാറിലായവർക്കും പുതുക്കി നല്കാൻ സർക്കാർ തയാറാകുന്നില്ല.
കാരുണ്യപദ്ധതി
കാരുണ്യ പദ്ധതി അട്ടിമറിക്കുകയാണ്. ഹീമോഫീലിയ രോഗികൾക്കുൾപ്പെടെ ആശ്വാസം നൽകിയിരുന്ന കാരുണ്യ ബനവലന്റ് പദ്ധതി നിർത്തലാക്കി ആർ.എസ്.ബി.വൈയിൽ ലയിപ്പിക്കാൻ നീക്കം നടക്കുന്നു. 1.42 ലക്ഷം രോഗികൾക്ക് യുഡിഎഫ് സർക്കാർ 1200 കോടി രൂപ നല്കിയ പദ്ധതിയാണിത്.
യുഡിഎഫ് പദ്ധതിയുടെ പേരു മാറ്റി
State initiative on disabilities എന്ന യുഡിഎഫ് സർക്കാരിന്റെ പദ്ധതിയെ അനുയാത്ര എന്നു പേരിട്ട് ഉപരാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ പോകുകയാണ്. 2014ലും 2015ലും 40 കോടി രൂപ വീതം ബജറ്റിൽ വകകൊള്ളിച്ച പദ്ധതിയാണിത്. കുട്ടികൾ ജനിക്കുന്പോൾത്തന്നെ അവരുടെ ശാരീരിക ന്യൂനതകൾ കണ്ടെ ത്തുന്ന പദ്ധതിയാണിത്. വിവിധ ജില്ലകളിൽ പദ്ധതിയുടെ കെട്ടിടം പണിക്ക് 36 കോടി രൂപ അനുവദിക്കുകയും ചെയ്തു. കുട്ടികളുടെ കേഴ്വി തകരാർ കണ്ടുപിടിക്കുന്നതിനുള്ള സ്ക്രീനിംഗ് 41 ആശുപത്രികളിൽ ആരംഭിച്ചു. ഒന്നര വർഷം കൊണ്ടു രണ്ടു ലക്ഷം കുട്ടികളിൽ സ്ക്രീനിംഗ് നടത്തി. ഈ പദ്ധതിയെ കാതോരം എന്നു പേരിട്ട് ഈ സർക്കാർ അവരുടെ പദ്ധതിയാക്കിയിരിക്കുകയാണ്.
65 വയസിനു മുകളിലുള്ളവർക്കു പരിചരണം നല്കുന്ന വയോമിത്രം, സൗജന്യ ഉച്ചഭക്ഷണം നല്കുന്ന വിശപ്പുരഹിത നഗരം തുടങ്ങിയ പദ്ധതികളൊക്കെ പുതിയ പദ്ധതികളെന്ന മട്ടിൽ പ്രോഗ്രസ് റിപ്പോർട്ടിലുണ്ട്.
തൊഴിലുറപ്പ് പദ്ധതി
തൊഴിലുറപ്പ് പദ്ധതിയിൽ 712 കോടി രൂപയാണു കുടിശിക. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് കാരണം. പദ്ധതിക്കു മിഷൻ ഡയറക്ടറെ വയ്ക്കണമെന്നു കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടതാണ്. അങ്ങനെ വയ്ക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഇതു കേന്ദ്രം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. ഡയറക്ടറെ വയ്ക്കാത്തതിനാൽ ഫണ്ടു തടഞ്ഞുവയ്ക്കുകയാണു കേന്ദ്രം ചെയ്തത്.
ജൂണ്‍ അഞ്ചിന് ഒരു കോടി വൃക്ഷത്തൈ നട്ടതിനെ ലോകത്തിലെ ആദ്യസംഭവം എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നു. വനംവകുപ്പിന്റെ പരസ്യത്തിൽ ഇത് 72 ലക്ഷമാണ്. 2014ൽ ജൂണ്‍ അഞ്ചിനു രാവിലെ 10.30 മുതൽ 11.30 വരെയുള്ള ഒരു മണിക്കൂറിൽ 19.5 ലക്ഷം മരമാണു നട്ടത്. 2014ലും 2015ലും വനംവകുപ്പ് 80 ലക്ഷം വൃക്ഷത്തെകൾ വീതം നട്ടു.
ആരോഗ്യം
ആരോഗ്യവകുപ്പിന്റെ പനി പ്രതിരോധ പ്രവർത്തനങ്ങൾ വളരെ ഫലപ്രദമായി നടത്തിയ 2015, 2016 വർഷങ്ങളിൽ അതിന്റെ ഫലം കണ്ടു. എന്നാൽ, എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ കാലതാമസം വരുത്തി. മാർച്ച് മാസത്തിലാണ് പരിമിതമായെങ്കിലും പരിപാടി കൾ ആരംഭിക്കാൻ കഴിഞ്ഞത്. തുടർ ന്നു പനി വ്യാപകം, മരണനിരക്ക് കൂടുതൽ.
തൊഴിൽ
സ്മാർട്ട് സിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല. ഇൻഫോപാർക്കിലെ സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി ലഭ്യമാക്കാൻ നടപടിയായില്ല. കെട്ടിടം പണി തീരുന്ന മുറയ്ക്ക് റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുന്നില്ല. കിൻഫ്രയിൽനിന്നുള്ള വെള്ളവും നിലച്ചു.
കൊച്ചി മെട്രോ
1000 ദിവസം കൊണ്ടു പൂർത്തിയാക്കേണ്ട പദ്ധതി ഇപ്പോൾ പൂർത്തിയാകുന്നത് 1470 ദിവസംകൊണ്ട്. യുഡിഎഫ് സർക്കാർ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോയി ട്രയൽ റണ്‍ വരെ നടത്തിയ പദ്ധതിയാണിത്. കലൂർ മുതൽ കാക്കനാട് വരെയുള്ള എക്സ്റ്റെൻഷന്റെ അംഗീകാരം യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ നല്‍കിയതാണ്. പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും യുഡിഎഫ് കാലത്ത് മുന്നോട്ടുകൊണ്ടുപോയത്. കൊച്ചി വണ്‍ കാർഡ്, ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 മെട്രോ സ്റ്റേഷനുകളുടെ നിർമാണം, സൗരോർജം ഉല്പാദിപ്പിക്കാൻ പാനലുകൾ സ്ഥാപിക്കൽ, പേട്ട വരെയുള്ള മെട്രോ പദ്ധതിയുടെ സ്ഥലമെടുക്കൽ തുടങ്ങിയയെല്ലാം യുഡിഎഫ് കാലത്തു തന്നെ മുന്നോട്ടു കൊണ്ട ുപോയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു യുഡിഎഫ് സർക്കാരിന്റെ കാലത്ത് 798 കോടി രൂപയാണ് വിതരണം ചെയ്തത്. ഈ സർക്കാർ കഴിഞ്ഞ വർഷം നല്‍കിയത് 105 കോടി രൂപ. അതിൽ ഒമ്പതു കോടി രൂപ യുഡിഎഫ് സർക്കാർ അനുവദിച്ചിരുന്നതാണ്. എൻഡോസൾഫാൻ ഇരകൾക്കുള്ള മൂന്നാം ഗഡു, ഹാൻടെക്സിനും ആദിവാസി മേഖലയിൽ ഓണക്കിറ്റ് നൽകിയതുമെല്ലാം 105 കോടി രൂപയിൽ ഉൾപ്പെടും.
പിണറായി സർക്കാർ വന്നശേഷം ഇടുക്കിയിൽ യുഡിഎഫ് സർക്കാർ നേരത്തെ തയാറാക്കിവച്ചിരുന്ന 10,000 പട്ടയങ്ങളിൽ നിന്നു 4,000 പട്ടയങ്ങളും കാസർഗോട്ട് 250 പട്ടയങ്ങളുമാണ് ഇതുവരെ നൽകിയിട്ടുള്ളത്. ഇതിൽ ഇടുക്കിയിൽ നൽകിയവ ഉപാധികളോടെയാണ്. ഉപാധി രഹിത പട്ടയം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ 1,80,354 പട്ടയങ്ങളാണ് (കൈവശാവകാശ രേഖ ഉൾപ്പെടെ) നൽകിയത്. ഇതിൽ കോന്നി താലൂക്കിലെ 4,000 പട്ടയങ്ങൾ പിണറായി സർക്കാർ മാറ്റിവച്ചിരിക്കുകയാണ്.
ഇന്ദിരാ ആവാസ് യോജന സ്കീമിൽ ഉൾപ്പെടുത്തി യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഓരോ വർഷവും ഏകദേശം 50,000 വീടുകൾ നിർമിക്കാൻ ധനസഹായം നൽകിയിരുന്നു. പട്ടികജാതി വിഭാഗങ്ങൾക്ക് മൂന്നു ലക്ഷം, പട്ടികവർഗക്കാർക്ക് 3.5 ലക്ഷം, മറ്റുള്ളവർക്ക് 2.50 ലക്ഷം എന്ന നിരക്കിൽ കേന്ദ്രത്തിൽനിന്നു ലഭിച്ച 70,000 രൂപ കഴിച്ച് ബാക്കി തുക സംസ്ഥാന ഖജനാവിൽനിന്നാണ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം 29,000 വീടുകൾക്ക് മാത്രമേ അനുവാദം നൽകിയിള്ളൂ.
അഴിമതി
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചു വോട്ട് പിടിച്ച ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുന്ന കാഴ്ചയാണു കണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയർന്ന തസ്തികകളിലെല്ലാം നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റി. മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എംപിയുടെ മകൻ സുധീർ നന്പ്യാരെ കെഎസ്ഐഇയുടെ എംഡിയായും സഹോദരന്റെ മകൾ ദീപ്തിയെ കണ്ണൂരിലെ ക്ളേ ആൻഡ് സിറാമിക്സ് ജനറൽ മാനേജരായും നിയമിച്ചു. ഡസൻകണക്കിന് ബന്ധുനിയമനങ്ങൾ വേറെയുമുണ്ടായിരുന്നു. യുഡിഎഫ് നടത്തിയ പോരാട്ടത്തിന് ഒടുവിൽ ജയരാജൻ രാജിവച്ചു.
രണ്ടാം രാജി
ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഫോണിൽ ഒരു സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയതിനു നാണംകെട്ടു രാജിവയ്ക്കേണ്ടിവന്നതാണ് പിണറായി മന്ത്രിസഭയുടെ രണ്ടാമത്തെ നേട്ടം. സത്യപ്രതിജ്ഞ ചെയ്തു പത്താം മാസമെത്തിയപ്പോഴാണ് രണ്ടാമത്തെ മന്ത്രി വീണത്.
വീണ്ടും കൊലപാതക രാഷ്ട്രീയം
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അക്രമവും രാഷ്ട്രീയകൊലപാതങ്ങളും ഹർത്താലും വീണ്ടും തലപൊക്കി. കണ്ണൂർ വീണ്ടും ചോരക്കളമായി. സിപിഎമ്മും ബിജെപിയും മത്സരിച്ചു കൊലപാതകങ്ങൾ നടത്താൻ തുടങ്ങി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. അതിൽ നാലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. യുവജനോത്സവത്തിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും കൊച്ചു കുട്ടികൾ എത്തിയ വേളയിൽപ്പോലും ഒരാളെ വെട്ടിക്കൊല്ലുന്ന കാടത്തം അരങ്ങേറി. തുടർന്നുണ്ടായ ഹർത്താലും യുവജനോത്സവ വേദിക്കു മുന്നിൽ ആ ശവശരീരവും വച്ച് കൊണ്ടു നടത്തിയ തർക്കവും കുട്ടികളെ ഭയചകിതരാക്കി.
കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന മുഖ്യകക്ഷികൾ ചെയ്യുന്നത്.
Comments
Post a Comment