കലങ്ങിത്തെളിയാത്ത തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കത്തിന്റെ നാളുകൾ
കലങ്ങിത്തെളിയാത്ത തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കത്തിന്റെ നാളുകൾ. എട്ടു മാസമായി സംസ്ഥാനത്തു തുടരുന്ന രാഷ്ട്രീയഭരണ അസ്ഥിരതയ്ക്ക് ആക്കം കൂടുകയാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് നൽകിയ ചില സൂചനകൾകൂടിയായതോടെ തമിഴ് രാഷ്ട്രീയം പ്രവചനാതീതമായി മാറിക്കഴിഞ്ഞു. ഭരണകക്ഷിയായ എഡിഎംകെയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രി പളനിസ്വാമിയും മുൻമുഖ്യമന്ത്രി പനീർശെൽവവും തമ്മിൽ ഒത്തുതീർപ്പുകൾക്കു കളമൊരുങ്ങിയെങ്കിലും ജയിലിൽ കിടക്കുന്ന ശശികലയ്ക്കും ദിനകരൻ അടക്കമുള്ള മന്നാർഗുഡി സംഘത്തിനും ഇപ്പോഴും നിർണായക സ്വാധീനമുള്ളതിനാൽ ഐക്യശ്രമം വിജയിച്ചില്ല. അതിനിടെയാണ് രജനീകാന്തിന്റെ രംഗപ്രവേശം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുന്നതിനാൽ കേന്ദ്രസർക്കാരും ബിജെപിയും കരുതലോടെയാണ് തമിഴ്നാട് വിഷയത്തിൽ ഇടപെടുന്നത്.
രജനിയുടെ നീക്കങ്ങൾ
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പല തവണ സൂചനകൾ നൽകിയിട്ടുള്ള രജനീകാന്ത് കഴിഞ്ഞ 15നാണ് വീണ്ടും ചിലതു പറഞ്ഞത്. ദൈവം നിശ്ചയിച്ചാൽ അതു സംഭവിക്കുമെന്നായിരുന്നു ആദ്യപ്രതികരണം . പിന്നീട് കുറച്ചുകൂടി വ്യക്തതവരുത്തി. യുദ്ധത്തിനു സമയമാകുന്പോൽ താൻ വിളിക്കുമെന്നും അപ്പോൾ നിങ്ങൾ വരണമെന്നും ആരാധകരോട് പറഞ്ഞു. എട്ടുവർഷത്തിനുശേഷം ആരാധകർക്കായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് സൂപ്പർ സ്റ്റാർ രാഷ്ട്രീയ താത്പര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ദിവസം അദ്ദേഹം ആരാധകർക്കു മുന്നിലെത്തി.
“ഞാൻ എപ്പോൾ വരുമെന്നോ, എങ്ങനെ വരുമെന്നോ ആർക്കും അറിയില്ല, എപ്പോൾ വന്നാലും ശരിയായി വരും’’എന്ന മുത്തു സിനിമയിലെ പഞ്ച് ഡയലോഗ് മനസിലുറച്ച ആരാധകർ സൂപ്പർസ്റ്റാറിന്റെ ഇപ്പോഴത്തെ വാക്കുകളിൽ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന വായിച്ചെടുത്തിട്ടുണ്ട്. രജനിയുടെ രാഷ്ട്രീയ സ്വാധീനം പലകുറി കണ്ടറിഞ്ഞിട്ടുള്ളവരാണ് തമിഴ് ജനത. 1996 ൽ ജയലളിതയാണ് അത് നന്നായി അറിഞ്ഞത്. ഇക്കുറി ജയലളിതയെ വോട്ട് ചെയ്തു വിജയിപ്പിച്ചാൽ പിന്നെ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു അന്ന് രജനി നടത്തിയ പ്രസ്താവന. ആ തെരഞ്ഞെടുപ്പിൽ ജയ കനത്ത പരാജയം ഏറ്റുവാങ്ങി. ഡിഎംകെജി.കെ. മൂപ്പനാർ സഖ്യം നേട്ടം കൊയ്തു. എന്നാൽ പിന്നീട് ജയയോടുള്ള ശത്രുത അദ്ദേഹം മറന്നു. കഴിഞ്ഞ ഡിസംബറിൽ ജയലളിതയുടെ മരണശേഷം നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ജയലളിത കോഹിന്നൂർ രത്നമായിരുന്നുവെന്നാണ് രജനി പറഞ്ഞത്.
ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിന് അനുകൂല സമയമാണെന്നു രജനി കരുതുന്നുണ്ടെങ്കിൽ കാരണങ്ങൾ ഏറെയാണ്. ജയലളിതയുടെ വേർപാട് സൃഷ്ടിച്ച ശൂന്യത നികത്താൻ ആരുമില്ലാത്ത അവസ്ഥയിലാണ്. എഡിഎംകെ. തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു അതികായനായ എം. കരുണാനിധി പ്രായാധിക്യത്താൽ അവശനായിരിക്കുന്നു. ഇനിയൊരു അങ്കത്തിന് അദ്ദേഹം ഉണ്ടാവില്ലെന്ന് ഉറപ്പ്. കരുണാനിധിക്കു പകരക്കാരനായി എം.കെ. സ്റ്റാലിന് എത്രമാത്രം ശോഭിക്കാൻ കഴിയുമെന്നത് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. ഭരണകക്ഷിയായ എഡിഎംകെ ചീട്ടുകൊട്ടാരം പോലെ തകരാൻ ഏറെ നാൾ വേണ്ടിവരില്ലെന്നതു പകൽ പോലെ വ്യക്തം. ഈ അനിശ്ചിതത്വം അവസരമാക്കിയാൽ തമിഴ് രാഷ്ട്രീയത്തിൽ മുടിചൂടാമന്നനായി തനിക്കു മാറാമെന്നു രജനി കണക്കു കൂട്ടിയാൽ തെറ്റുപറയാനാവില്ല. എന്നാൽ എങ്ങനെ വരണം എന്നത് രജനിയെ അലട്ടാതിരിക്കില്ല. കാരണം നിരവധി വെല്ലുവിളികൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടാകും.
വെല്ലുവിളികൾ നിരവധി
രാഷ്ട്രീയപ്രവേശനത്തിന് രജനീകാന്തിനു മുന്നിൽ വഴികൾ പലതാണ്. സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരിക എന്നതാണ് ഒന്നാമത്തെ മാർഗം. എന്നാൽ അതിന് അദ്ദേഹം കഠിനാധ്വാനം ചെയ്യേണ്ടിവരും. ഫാൻസ് അസോസിയേഷനെ രാഷ്ട്രീയപാർട്ടിയാക്കി മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പല താരങ്ങളുടേയും അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ക്യാപ്റ്റൻ വിജയകാന്തിന്റെ പരാജയം കൺമുന്പിലുണ്ട്.
രാഷ്ട്രീയ പാർട്ടിയുണ്ടാക്കണമെങ്കിൽ നല്ലൊരു ടീം കൂടെയുണ്ടാകണം. സംസ്ഥാനത്തെങ്ങും തെളിമയും ശുദ്ധിയുമുള്ള നേതാക്കളെ കിട്ടണം. സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന രജനിക്ക് ഇത്തരം ആളുകളെ കണ്ടെത്തുക എന്നതു വലിയ വെല്ലുവിളിയാകും. അഴിമതിക്കാർ നുഴഞ്ഞുകയറിയാൽ എട്ടുനിലയിൽ പൊട്ടാൻ അധികനാൾ വേണ്ടിവരില്ല.
മറ്റൊരു പ്രശ്നം ഇനി ഉടനേ നടക്കേണ്ടതു 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നാൻ ആഗ്രഹിക്കുന്ന രജനി ലോക്സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയാൽ തുടക്കം പിഴയ്ക്കാനുള്ള സാധ്യത ഏറെയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുക എന്നതാണ് മറ്റൊരു മാർഗം. അതിനു മുന്പ് പാർട്ടിയുണ്ടാക്കി ഇപ്പോഴത്തെ സർക്കാരിനെതിരേ സമരരംഗത്തിറങ്ങിയാൽ തരംഗമുണ്ടാക്കാൻ കഴിഞ്ഞെന്നുവരും. എന്നാൽ അതിനും മികച്ച അവസരത്തിനായി കാത്തിരിക്കണം. എഡിഎംകെയുടെ തകർച്ച മുതലെടുത്ത് പുതിയ പാർട്ടിയുമായെത്തി അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന തന്ത്രമായിരിക്കും സ്വന്തം പാർട്ടിയാണ് ലക്ഷ്യമെങ്കിൽ രജനി സ്വീകരിക്കുക.
ഏറ്റവും എളുപ്പമുള്ള കാര്യം നിലവിലുള്ള ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് നേതൃത്വം ഏറ്റെടുക്കുക എന്നതാണ്. എന്നാൽ അവിടെയും പ്രശ്നങ്ങൾ നിരവധിയാണ്. ബിജെപിയാണ് നിലവിൽ രജനിയെ ഉറ്റുനോക്കുന്ന പാർട്ടി. രജനി ബിജെപിയിൽ ചേരുമെന്നു തന്നെയാണ് ദേശീയസംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. പൊൻ രാധാകൃഷ്ണൻ മുതൽ അമിത് ഷാ വരെ ഇക്കാര്യ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രജനിക്ക് നല്ല ബന്ധമാണുള്ളത്. രജനിക്ക് എപ്പോൾ വേണമെങ്കിലും നരേന്ദ്ര മോദിയെ കാണാമെന്നു വെങ്കയ്യ നായിഡു കഴിഞ്ഞദിവസം പറയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ബിജെപിയിൽ ചേർന്നാൽ ശക്തമായ ഹിന്ദി വിരുദ്ധവികാരം പേറുന്ന തമിഴ് ജനതയുടെ ഹൃദയത്തിൽ ചേക്കേറാൻ കഴിയുമെന്ന് അദ്ദേഹത്തിനു തീർച്ചയില്ല. അത് യാഥാർഥ്യവുമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തമായ കവചം തകർത്തു പുറത്തുവരാൻ തമിഴർ തയാറാവില്ലെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. മോദി തരംഗം ഇതുവരെ ഏശാത്ത സംസ്ഥാനമായി തമിഴ്നാട് നിലനിൽക്കുന്നതും അതുകൊണ്ടാണ്. കൂടാതെ കർണാടകയുമായുള്ള ശത്രുതയിൽ ബിജെപി നിലപാട് തങ്ങൾക്കനുകൂലമാകില്ലെന്ന് തമിഴർ വിശ്വസിക്കുന്നുമുണ്ട്.
ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻസ്വാമിക്ക് രജനിയെ അത്ര പിടിത്തമില്ല. രജനി തമിഴനല്ലെന്നാണ് സ്വാമിയുടെ വിമർശനം. അതിന് കണക്കുപറഞ്ഞ മറുപടിയാണ് രജനി ഇപ്പോൾ നൽകിയിരിക്കുന്നത്. ഇപ്പോൾ 67 വയസായി. ഇതിൽ 23 വർഷം കർണാടകയിൽ ജീവിച്ചു. ബാക്കി 44 വർഷം തമിഴ്നാട്ടിലാണ് ജീവിച്ചത്. നിങ്ങളാണ് എനിക്ക് പേരും പ്രശസ്തിയും പണവും എല്ലാ സമ്മാനിച്ചത്. നിങ്ങൾ എന്നെ ഒരു തമിഴനാക്കി. നിങ്ങൾ എന്നെ ഈ സംസ്ഥാനത്തുനിന്നു പുറത്താക്കിയാൽ ഞാൻ ഹിമാലയത്തിലേക്കായിരിക്കും പോവുക. മറ്റെവിടെയും പോകില്ല. ഇതായിരുന്നു രജനിയുടെ മറുപടി. ബംഗളൂരുവിലെ ബസ് കണ്ടക്ടറായിരുന്ന ശിവജി റാവു ഗേക്വാദാണ് പതിറ്റാണ്ടുകളായി തമിഴ് ജനതയുടെ ഹൃദയം കീഴടക്കിയ സൂപ്പർ സ്റ്റാർ രജനീകാന്തായി മാറിയത്.
കോൺഗ്രസാണ് രജനിയെ ആഗ്രഹിക്കുന്ന മറ്റൊരു പാർട്ടി. കോൺഗ്രസ് നേതാവ് നഗ്മ കഴിഞ്ഞയിടെ അദ്ദേഹത്തെ സന്ദർശിക്കുകയുംചെയ്തു. എന്നാൽ സംസ്ഥാനത്ത് തീർത്തും ദുർബലമായി തീർന്നിരിക്കുന്ന കോൺഗ്രസിലേക്ക് രജനി പോകുമെന്ന് കരുതാൻ ന്യായം കുറവാണ്.
നിലവിലുള്ള ദ്രാവിഡ പാർട്ടികളിലേക്ക് ചേക്കേറി നേതൃത്വം ഏറ്റെടുക്കുക എന്നതാണ് മറ്റൊരു വഴി. ഇതിന് ഏറ്റവും അനുയോജ്യം എഡിഎംകെയാണ്. എന്നാൽ ആടിയുലയുന്ന ആ കപ്പലിൽ കയറാൻ അദ്ദേഹം പലവട്ടം ആലോചിക്കുമെന്നു തീർച്ച. കൂടാതെ രജനിയെ അകറ്റിനിർത്താൻ എഡിഎംകെ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രജനിയുടെ രാഷ്ട്രീയപ്രവേശം സംസ്ഥാനത്തിന് ആവശ്യമില്ലെന്നാണ് ഇവരുടെ വാദം.
കിരീടവകാശം ഉറപ്പിച്ച് ഡിഎംകെയെ അധികാരത്തിലെത്തിക്കാൻ കച്ചകെട്ടി നിൽക്കുന്ന എം.കെ. സ്റ്റാലിനും രജനിയെ ഉൾക്കൊള്ളാനാവില്ല. കുടുംബ വാഴ്ചയുള്ള ഡിഎംകെയിൽ രജനിക്ക് കസേര ഒഴിഞ്ഞുകിടക്കുന്നുമില്ല. തീവ്രതമിഴ് വികാരമുള്ള ചില സംഘടനകളും ഡോ. അൻപുമണി രാംദോസും രജനിക്കെതിരേ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. ഇത്തരം വെല്ലുവിളികൾ സൂപ്പർസ്റ്റാർ എങ്ങനെ തരണം ചെയ്യുമെന്നാണ് ദേശീയ രാഷ്ട്രീയ സിനിമാലോകം ഉറ്റുനോക്കുന്നത്. സ്റ്റൈൽ മന്നൻ സ്വന്തം സ്റ്റൈലിൽ ഇതിനുത്തരം നൽകുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.
കരുതലോടെ ബിജെപി
തമിഴ്നാട്ടിൽ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ അതീവ ശ്രദ്ധയോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്. രജനിയെ കിട്ടിയാൽ ബംബറടിക്കും. എന്നാൽ രജനി പറ്റിച്ചാലും നിലവിലുള്ളതു നഷ്ടപ്പെടുകയുമരുത്. എഡിഎംകെ എംപിമാരുടെ പിന്തുണയുള്ള ഒ. പനീർ ശെൽവത്തേയും എംഎൽഎമാരുടെ പിന്തുണയുള്ള മുഖ്യമന്ത്രി പളനിസ്വാമിയേയും പിണക്കാതെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞദിവസം പനീർശെൽവം പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഉടനേ പളനിസ്വാമിയും പ്രധാനമന്ത്രിയെ കാണുമെന്നാണു കരുതുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടി.ടി.വി ദിനകരനെ അകത്താക്കിയെങ്കിലും ശശികലയുടെ പിടി പാർട്ടിയിൽ ഇപ്പോഴും ശക്തമാണെന്ന് പളനിസ്വാമിക്കും പനീർശെൽവത്തിനും നന്നായറിയാം. ശശികലയുടേയും മന്നാർഗുഡി സംഘത്തിന്റേയും കൈയിൽനിന്നും പാർട്ടിയെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണയും പളനിസ്വാമി ആഗ്രഹിക്കുന്നുണ്ട്. ബിജെപിക്ക് പനീർശെൽവത്തോടാണ് താത്പര്യമെന്നാണു പുറത്തുവരുന്ന വാർത്തകൾ. എന്തായാലും അടികളികളും അരങ്ങ് തകർക്കലുകളും അവസാനിക്കാത്ത തമിഴകത്ത് തത്കാലം രാഷ്ട്രീയം കുഴഞ്ഞുമറിഞ്ഞു തന്നെ തുടരാനാണ് സാധ്യത.
Comments
Post a Comment